ഇരിട്ടി: ഓണം സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി എക്സൈസ് സംഘം പരിശോധന കർശനമാക്കി. അന്തർസംസ്ഥാന അതിർത്തിയായ കൂട്ടുപുഴയിൽ കേരള-കർണാകട എക്സൈസ് സംയുക്ത പരിശോധനയും ആരംഭിച്ചു. ഉത്സവ സീസണിൽ കർണാടകയിൽനിന്ന് കേരളത്തിലേക്ക് രാസലഹരി, മയക്കുമരുന്ന്, നിരോധിത പുകയില ഉത്പന്നങ്ങൾ എന്നിവ കടത്തുന്നത് തടയുന്നതിന്റെ ഭാഗമായാണ് പരിശോധന ശക്തമാക്കിയത്.
കൂട്ടുപുഴ പുതിയ പാലത്തിന് സമീപത്തെ കേരള എക്സൈസ് ചെക്ക്പോസ്റ്റിനോടു ചേർന്നാണ് കർണാടക എക്സൈസ് സംഘവും കേരള സംഘവും പരിശോധന നടത്തുന്നത്. പാലം കടന്ന് കർണാടകയുടെ ഭാഗത്തും ഇരു സംസ്ഥാന സംഘങ്ങളും സംയുക്തമായി പരിശോധന നടത്തി. വരും ദിവസങ്ങളിലും മിന്നൽ പരിശോധന തുടരും.
യാത്രാവാഹനങ്ങളും നിരീക്ഷണത്തിൽ
കർണാടകയിൽനിന്ന് കേരളത്തിലേക്ക് വരുന്ന ചരക്കുവാഹനങ്ങൾക്കു പുറമേ യാത്രാ വാഹനങ്ങളും കർശനമായി പരിശോധനയ്ക്കു വിധേയമാക്കുന്നുണ്ട്. ഇരുചക്രവാഹനങ്ങൾ മുതൽ ബസുകൾ വരെയുള്ള വാഹനങ്ങൾ പരിശോധിച്ച ശേഷമാണ് കേരളത്തിലേക്ക് കടത്തിവിടുന്നത്.
ഓണം സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി കൂട്ടുപുഴ അതിർത്തിയിൽ 24 മണിക്കൂറും പരിശോധന സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇതിനു പുറമെയാണ് ഇരു സംസ്ഥാനങ്ങളിലെയും എക്സൈസ് സംഘങ്ങളുടെ സംയുക്ത പരിശോധന. ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ അഞ്ചുപേർ വീതമുള്ള രണ്ട് സംഘങ്ങളാണ് രണ്ട് ഷിഫ്റ്റുകളിലായി ചെക്സ്റ്റിൽ പ്രവർത്തിക്കുന്നത്.
അതേ സമയം പുതിയ രീതികളിൽ ലഹരി വസ്തുക്കൾ കടുത്തുന്നത് എക്സൈസ് സംഘത്തിന് വെല്ലുവിളി ഉയർത്തുന്നുണ്ട്. റോഡിനോട് ചേർന്ന വനപ്രദേശത്തെ ഊടുവഴികളിലൂടെ ലഹരിവസ്തുക്കൾ കാൽനടയായി കടത്തുന്നുണ്ടെന്നാണ് രഹസ്യാന്വേഷണത്തിന് ലഭിച്ച വിവരം ഇതു കണ്ടെത്തി തടയാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. കർണാടക സംഘത്തിൽ വിരാജ്പേട്ട സബ് ഡിവിഷൻ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് എക്സൈസ് വി. ചന്ദ്രപ, എക്സൈസ് ഇൻസ്പെക്ടർ യശ്വന്ത് കുമാർ, എക്സൈസ് സബ് ഇൻസ്പെക്ടർ കെ.ജി. കേശവ ഗൗഡ, മടിക്കേരി സ്പെഷൽ സ്ക്വാഡ് ഇൻസ്പെക്ടർ സന്തോഷ് കുമാർ, ഡ്രൈവർ സി.സി. അഭിഷേക് എന്നിവർ പങ്കെടുത്തു.
കേരള സംഘത്തിൽ ഇരിട്ടി എക്സൈസ് സിഐ സി. രജിത്, എക്സൈസ് ഇൻസ്പെക്ടർമാരായ സൻഫീർ മുഹമ്മദ്, എൽദോ ജോർജ്, എക്സൈസ് എ.എസ.ഐമാരായ പി. ബഷീർ, കെ. ഉമ്മർ, ടി. ബഷീർ, സിവിൽ എക്സൈസ് ഓഫീസർമാരായ എ.എം. ബിനീഷ്, ടി.പി. അഭിജിത്, സി.വി. റജിൽ, വനിതാ എക്സൈസ് ഓഫീസർ ശ്രീജ എസ്. കുമാർ എന്നിവർ പങ്കെടുത്തു.